കരയുന്ന കുഞ്ഞിനു മുലപ്പാലു പോലെന്റെ പാഥേയമാകുന്നീ കാവ്യഭംഗി

Friday 8 June 2012

Kadathuthoni - Idassery Govindan Nair [കടത്തുതോണി - ഇടശ്ശേരി ഗോവിന്ദന്‍ നായര്‍]


കടത്തുതോണി 



തിരിച്ചുകെട്ടുക വേലികയറുവോളം
കരിയൊഴുക്കിലിത്തോണി കടത്തുകാരാ!
വരാം, അല്‍പം വെളിച്ചമുണ്ടവശേഷിപ്പൂ
ഭുവനത്തിന്‍വക്കില്‍, അതും തുടച്ചുനക്കി;
ഒരു ജന്മമറിയാത്ത രസത്തോടിപ്പോള്‍
നുണഞ്ഞിരിയ്ക്കയാണന്ത്യനിമിഷാര്‍ദ്ധം ഞാന്‍.
ഒരുക്കത്തിന്‍ സുദീര്‍ഘമാം തുടരിന്‍ കണ്ണി
വിളക്കട്ടെ പൊടിയിട്ടു കുറച്ചുകൂടി.
സമയമായില്ല മേച്ചില്‍പ്പുറത്തുനിന്നും
തിരിച്ചിടുന്നതേയുള്ളൂ തെളിക്കമൂലം
തിരക്കിട്ടപോക്കില്‍ വേലിത്തളിരും മുള്ളും
വലിച്ചൊന്നായ്‌ ചവയ്ക്കുന്ന ചടച്ചപൈക്കള്‍.
സമയമായില്ലാ നോക്കൂ മണിമുഴങ്ങാ-
വടക്കന്‍വണ്ടിയും കാത്തിട്ടിരിപ്പാണാള്‍ക്കാര്‍.
ചുകന്നകല്ലണിക്കമ്മല്‍ക്കവിളായ്‌ നില്‍ക്കും
കൊടിമരങ്ങളെപ്പറ്റിപ്ഫലിതംചൊല്ലി
സമയമായില്ല നോക്കൂ ചന്തയില്‍പ്പച്ച-
ക്കറിക്കാരന്‍ നിരത്തിയ വിഭവജാലം
എടുത്തുകെട്ടവേ തിക്കിയവസാനിക്കാ-
വിലപേശല്‍ നടത്തുന്ന ഗൃഹേശിമാരെ.

കരിഞ്ചിറകിന്മേല്‍ക്കാലന്‍ കോഴികള്‍കൂകി-
പ്പറന്നെത്തും കടവത്തെ മരത്തില്‍ക്കെട്ടി
ഒരുത്താനശായിക്കെഴും നിശ്വാസംപോലെ
വലിയുന്ന തോണിക്കയര്‍ ഞരങ്ങുന്നില്ല.
വിചിത്രം വ്യക്തിബന്ധത്തിന്‍ തുടുത്തചായം
കഴുകിപ്പോയ്‌ കലുഷമായ്‌ സമൂഹചിത്രം
മനസ്സതു നിരീക്ഷിപ്പൂ വികാരശൂന്യം
മഴപെയ്തൊലിച്ചുനില്‍ക്കും മതിലുപോലെ.
കനലായിരുന്നതൊക്കെക്കരിഞ്ഞുപോയി
പരിചിതമുഖങ്ങള്‍ ഹാ, ഭസിതലിപ്തം
തുടുവെയിലുദിക്കുമ്പോള്‍ കുഴഞ്ഞുതൂങ്ങും
പനിനീര്‍പ്പൂവുകളത്രേ പുതുമുഖങ്ങള്‍.
തനിയ്ക്കിനി രസം തന്നിലൊതുങ്ങലെങ്കില്‍
തനിമതന്‍ പേരാണല്ലോ കറുത്തതോണി.
കടവുമരത്തിന്‍കെട്ടുകയറിലായാള്‍
പിറുപിറുക്കുന്നു, നില്‍ക്കൂ, വരികയായ്‌ ഞാന്‍.
വെറുതെയായിട്ടില്ലെന്റെ ചലനമൊന്നും
വെറുങ്ങലിപ്പെന്തെന്നുഞ്ഞാനറിഞ്ഞിട്ടില്ല.
കുനിഞ്ഞെങ്കിലൊരു പുലാവില പെറുക്കാന്‍
കുടിച്ചിട്ടുണ്ടൊരുകിണ്ണം കൊഴുത്ത കഞ്ഞി.
മുതുകില്‍നിന്നഴിച്ചിടൂ കനത്തഭാണ്ഡം
മുറിവിലാറാതെനില്‍പ്പൂ മുടിഞ്ഞനീറ്റം
മുഴുവനും നീറ്റുന്നവന്‍ കടവില്‍ നില്‍പൂ
കുളംകുഴിക്കുമ്പോഴെന്തു കുറിയകുറ്റി!
എനിയ്ക്കിനിയൊന്നുമില്ല പിരിഞ്ഞുകിട്ടാന്‍
കൊടുക്കാനോ കൊടുത്താലും മുടിയാമൂല്യം
ഒരുതിരി കൊളുത്തിക്കൈമലര്‍ത്തി വാതില്‍
മലര്‍ക്കവേ തുറന്നിട്ടു വരികേ വേണ്ടൂ!.

No comments:

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ