കരയുന്ന കുഞ്ഞിനു മുലപ്പാലു പോലെന്റെ പാഥേയമാകുന്നീ കാവ്യഭംഗി

Wednesday 4 April 2012

Thirike Yaathra - Murukan Kattakkada[തിരികെ യാത്ര - മുരുകൻ കാട്ടാക്കട]

തിരികെ യാത്ര



മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും,
മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും!

വാമനന്മാരായ് അളന്നളന്നവരെന്‍റെ
തീരങ്ങളില്‍ വേലിചാര്‍ത്തി
വേദന, പാരതന്ത്ര്യത്തിന്‍റെ വേദന
പോരൂ ഭഗീരഥാ വീണ്ടും!

തുള്ളിക്കളിച്ചു പുളിനങ്ങളെ പുല്‍കി
പുലരികളില്‍ മഞ്ഞാട ചുറ്റിക്കഴിഞ്ഞ നാള്‍
വെയിലാറുവോളം കുറുമ്പന്‍ കുരുന്നുകള്‍
നീര്‍തെറ്റി നീരാടി നീന്തിക്കുളിച്ച നാള്‍

വയലില്‍ കലപ്പക്കൊഴുവിനാല്‍ കവിതകള്‍
വിരിയിച്ചു വേര്‍പ്പണിഞ്ഞവനും കിടാക്കളും
കടവിലാഴങ്ങളില്‍ കുളിരേററ്റ് നിര്‍വൃതി
കരളില്‍ തണുപ്പായ് പുതച്ചോരു നാളുകള്‍ .

കെട്ടുപോകുന്നൂ വസന്തങ്ങള്‍ പിന്നെയും
നഷ്ടപ്പെടുന്നെന്‍റെ ചടുല വേഗം;
ചൂതിന്‍റെയീടു ഞാ,നാത്മാവലിഞ്ഞ് പോയ്‌
പോരൂ ഭഗീരഥാ വീണ്ടും!

എന്‍റെ പൈക്കന്നിനു നീര്‍ കൊടുത്തീടാതെ,
എന്‍റെ പൊന്മാനിനു മീനു നല്‍കീടാതെ,
എന്‍റെ മണ്ണിരകള്‍ക്കു ചാലു നല്‍കീടാതെ,
കുസൃതി കുരുന്നുകള്‍ ജല കേളിയാടാതെ,

കുപ്പിവളത്തരുണി മുങ്ങി നീരാടാതെ,
ആറ്റുവഞ്ചി കുഞ്ഞിനുമ്മ നല്‍കീടാതെ,
വയലു വാരങ്ങളില്‍ കുളിരു കോരീടാതെ,
യെന്തിന്നു പുഴയെന്ന പേരു മാത്രം?

പോരൂ ഭഗീരഥാ വീണ്ടും കൊണ്ടു- 
പോകൂ ഭഗീരഥാ വിണ്ണില്‍ ;
പോരൂ ഭഗീരഥാ വീണ്ടും കൊണ്ടു- 
പോകൂ ഭഗീരഥാ വിണ്ണില്‍ !

നായാടി മാടിനെ മേച്ചു പരസ്പരം
പോരാടി,ക്കാട്ടില്‍ക്കഴിഞ്ഞ മര്‍ത്ത്യന്‍
തേടിയതൊക്കെയെന്‍ തീരത്തു നല്കി ഞാന്‍,
നീരൂറ്റിപ്പാടം പകുത്തു നല്കി!

തീറ്റയും നല്‍കി തോറ്റങ്ങള്‍ നല്‍കി,
കൂട്ടിന്നു പൂക്കള്‍ പുല്‍മേടു നല്‍കി
പാട്ടും പ്രണയവും കോര്‍ത്തു നല്‍കി,
ജീവന സംസ്കൃതിപ്പെരുമ നല്‍കി!

സംഘ സംഘങ്ങളായ് സംസ്കാര സഞ്ചയം
പെറ്റു വളര്‍ത്തി,പ്പണിക്കാരിയമ്മ പോല്‍
പൂഴിപരപ്പായി കാലം അതിന്നുമേല്‍
ജീവന്‍റെ വേഗത്തുടിപ്പായി ഞാന്‍ !

വിത്തെടുത്തുണ്ണാന്‍ തിരക്കു കൂട്ടുമ്പൊഴീ
വില്പനക്കിന്നു ഞാന്‍നുത്പന്നമായ്.
കൈയില്‍ ജലം കോരി സൂര്യബിംബം നോക്കി
അമ്മേ ജപിച്ചവനാണു മര്‍ത്ത്യന്‍ !

ഗായത്രി ചൊല്ലാന,രക്കുമ്പിള്‍ വെള്ളവും
നീക്കാതെ വില്‍ക്കാന്‍ കരാറു കെട്ടി!
നീരുവിറ്റമ്മതന്‍ മാറു വിറ്റു
ക്ഷീരവും കറവ കണക്കു പെറ്റു

ഇനിവരും നൂറ്റാണ്ടില്‍ ഒരു പുസ്തകത്താളില്‍
പുഴയെന്ന പേരെന്‍റെ ചരിത പാഠം
ചാലുകളിലെല്ലാമുണങ്ങിയ മണല്‍ കത്തി
നേരമിരുണ്ടും വെളുത്തും കടന്നു പോം

ഒടുവില്‍ അഹല്യയെപ്പോലെ വസുന്ധര,
ഒരു ജലസ്പര്‍ശ മോക്ഷം കൊതിക്കും!
അവിടെയൊരു ശ്രീരാമ ശീതള സ്പര്‍ശമായ്
തിരികെ ഞാനെത്തുംവരേക്കാനയിക്കുക.

മാമുനീശാപം മഹാ ശോകപര്‍വ്വം
നീ തപം കൊണ്ടെന്‍റെ മോക്ഷ ഗമനം
ഉള്ളു ചുരന്നൊഴുകി സകര താപം കഴുകി
പിന്നെയും ഭൂമിക്കു പുളകമേകി,

അളവു കോലടിവച്ചളന്നു മാറ്റുന്നെന്‍റെ
കരളിലൊരു മുളനാഴിയാഴം തെരക്കുന്നു
ഒരു ശംഖിലാരും തൊടാതെന്‍റെയാത്മാവു
കരുതി വയ്ക്കുന്നു, ഭവാനെയും കാത്തു ഞാന്‍!

വന്നാ കരങ്ങളിലേറ്റുകൊള്‍കെന്നെ,യീ
സ്നേഹിച്ച ഭൂമി ഞാന്‍ വിട്ടുപോരാം!
മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു,
വരിക ഭഗീരഥാ വീണ്ടും; വരിക ഭഗീരഥാ വീണ്ടും

No comments:

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ