കരയുന്ന കുഞ്ഞിനു മുലപ്പാലു പോലെന്റെ പാഥേയമാകുന്നീ കാവ്യഭംഗി

Saturday 7 April 2012

Sarggasangeetham - Vayalar [സർഗ്ഗസംഗീതം - വയലാർ]

സർഗ്ഗസംഗീതം


ആരണ്യാന്തരഗഹ്വരോദരതപ-

സ്ഥാനങ്ങളിൽ‌, സൈന്ധവോ-

ദാരശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളിൽ

ആരന്തർമ്മുഖമിപ്രഞ്ചപരിണാ-

മോത്ഭിന്നസർഗ്ഗക്രിയാ-

സാരം തേടിയലഞ്ഞൂ പണ്ടവരിലെ-

ചൈതന്യമെൻ‌ ദർശനം



ആ മൺ‌മെത്തകളാറ്റുനോറ്റ മധുര-

സ്വപ്നങ്ങളിൽ‌, ജീവിത-

പ്രേമം പാടിയ സാമഗാനലഹരീ-

ഹർ‌ഷാഞ്ചിതാത്മാക്കളായ്,

ഹാ, മന്വന്തരഭാവശില്പികളെനി-

ക്കെന്നേക്കുമായ് തന്നതാ-

ണോമൽക്കാർത്തിക നെയ്‌വിളക്കെരിയുമീ-

യേകാന്തയാഗാശ്രമം‌.



നാദം‌ ശൂന്യതയിങ്കലാദ്യമമൃതം‌

വർഷിച്ച നാളിൽ‌, ഗതോ-

ന്മാദം‌ വിശ്വപദാർത്ഥശാലയൊരിട-

ത്തൊന്നായ് തുടിച്ചീടവേ

ആ ദാഹിച്ചു വിടർന്ന ജീവകലികാ-

ജാലങ്ങളിൽ, കാലമേ

നീ ദർശിച്ച രസാനുഭൂതി പകരൂ

മൽ‌ പാനപാത്രങ്ങളിൽ!

ഓരോ ജീവകണത്തിനുള്ളിലുമുണർ‌-

ന്നുദ്ദീപ്തമായ്, ധർമ്മ സംസ്-

കാരോപാസനശക്റിയായ്,ചിരതപ-

സ്സങ്കൽ‌പ്പസങ്കേതമായ്,

ഓരോ മാസ്മരലോകവുമുണ്ടതിലെനി-

ക്കെന്നന്തരാത്മാവിലെ-

ത്തേരോടിക്കണ,മെന്റെ കാവ്യകലയെ-

ക്കൊണ്ടാകുവോളം വരെ!



വാളല്ലെൻ സമരായുധം‌,ത്ധണത്ധണ-

ധ്വാനം മുഴക്കീടുവാ-

നാള,ല്ലെൻ കരവാളു വിറ്റൊരു മണി-

പ്പൊൻ വീണ വാങ്ങിച്ചു ഞാൻ!

താളം‌ രാഗലയശ്രുതിസ്വരമിവയ്-

ക്കല്ലാതെയൊന്നിന്നുമി-

ന്നോളക്കുത്തുകൾ തീർക്കുവാൻ കഴിയുകി-

ല്ലെൻ പ്രേമതീർത്ഥങ്ങളിൽ‌!



ഓണക്കോടി ഞൊറിഞ്ഞുടുത്തൂ കമുകിൻ

പൊൻപ്പൂക്കുലച്ചാർത്തുമായ്

പ്രാണപ്രേയസി, കാവ്യകന്യ, കവിള-

ത്തൊന്നുമ്മ വച്ചീടവേ..

വീണക്കമ്പികൾ മീട്ടി, മാനവമനോ-

രാജ്യങ്ങളിൽ ചെന്നൂ ഞാൻ;

നാണത്തിന്റെ കിളുന്നുകൾക്ക് നിറയേ –

പ്പാദസരം നൽകുവാൻ!



കാടത്തത്തെ മനസ്സിലിട്ട കവിയായ്

മാറ്റുന്ന വാല്മീകമു;

ണ്ടോടപ്പുലുക്കുഴലിന്റെ ഗീതയെഴുതി-

സ്സൂക്ഷിച്ച പൊന്നോലയും;

കോടക്കാർന്നിര കൊണ്ടുവന്ന മനുജാത്-

മാവിന്റെ കണ്ണീരുമായ്

മൂടൽമഞ്ഞിൽ മയങ്ങുമെന്നുമിവിടെ-

പ്പൂക്കും വനജ്യോത്സ്നകൾ‌!



ഞാനിജ്ജാലകവാതിലിൽ‌ ചെറുമുള-

ന്തണ്ടിൽ ഞൊറിഞ്ഞിട്ടതാ-

ണീ നീലത്തുകിൽ ശാരദേന്ദുകലയെ-

പ്പാവാട ചാർത്തിക്കുവാൻ

ഹാ, നിത്യം ചിറകിട്ടടിച്ചു ചിതറി-

ക്കീറിപ്പറപ്പിച്ചുവോ

ഞാനിസ്സർഗ്ഗതപസ്സമാധിയിലിരി-

ക്കുമ്പോൾ‌ കൊടുങ്കാറ്റുകൾ‌?



കോടക്കാറ്റിലഴിഞ്ഞുലഞ്ഞ ചിടയും

ചിക്കിക്കിടന്നീടുമാ-

ക്കാടങ്ങിങു ചവച്ചെറിഞ്ഞ തളിരും പൂവും പിടഞ്ഞീടവേ

നാടന്ത:പ്രഹരങ്ങളേറ്റു കിടിലം-

കൊൾകേ, മുലപ്പാലുമായ്

പാടം‌ നീന്തി വരുന്ന പൌർണ്ണമി, നിന-

ക്കാവട്ടെ ഗീതാഞ്ജലി.

No comments:

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ